Alt text ആളൊഴിഞ്ഞ പുഴക്കടവിൽ അസ്തമയ സൂര്യനെ കണ്ണും നട്ടു അയാൾ ഇരുന്നു.., സൂര്യന്റെ അവസാന നാമ്പും മറഞ്ഞു കഴിഞ്ഞപ്പോൾ സൂര്യൻ ആകാശത്തിൽ ചിന്തിയ ചോരപ്പാടുകളുടെ പ്രതിഭലനം പുഴയിൽ അയാൾ കണ്ടു.. ആ കാഴ്ച ഇഷ്ടപ്പെടാഞ്ഞിട്ടെന്നവണ്ണം ഒരു കൊച്ചു വെള്ളാരം കല്ല്‌ തെറ്റിച്ചു വിട്ട് അയാൾ പുഴവക്കത്തു നിന്നും തിരിഞ്ഞു നടന്നു..

പടിഞ്ഞാറേക്ക്‌ പറക്കുന്ന പക്ഷികളുടെ ശബ്ദം കേട്ട് അയാൾ തല ഉയർത്തി നോക്കി.. എരിഞ്ഞടങ്ങിയ സൂര്യൻ വളരെ കുറച്ചു നേരത്തെക്കെങ്ങിലും മനോഹരമായ ഒരു സന്ധ്യ തന്നിട്ട് പോയി. എരിഞ്ഞടങ്ങുംബോളും സൂര്യൻ തന്നിട്ട് പോയ സൌന്ദര്യത്തിനെ കുറിച്ച് അയാൾ അപ്പോൾ ആലോചിച്ചു.. ആർക്കെങ്കിലും വേണ്ടി എന്തെങ്ങിലും സുന്ദരമായത് ചെയ്തു കൊണ്ട് തനിക്കും ഈ ലോകത്തോട്‌ വിട പറയാൻ സാധിക്കുമോ എന്ന് അയാൾ ആലോചിച്ചു.. അമ്പലത്തിന്റെ ചുറ്റു വിളക്കുകൾ സൂര്യനിൽ നിന്നും കടം വാങ്ങിയ നുറുങ്ങു വെട്ടത്തിൽ നിറഞ്ഞു നില്ക്കുന്നു.. ചിലപ്പോ പൂർണത കിട്ടാൻ വളരെ കുറവേ വേണ്ടു എന്ന് തോന്നിപ്പിക്കും പോലെ.. ആ ചുറ്റു വിളക്കുകളുടെ വെളിച്ചത്തിൽ അമ്പലം വളരെ മനോഹരമായി നില്ക്കുന്നു.. ഭഗവാന്റെ ചിരി നിറഞ്ഞ മുഖം തിരുമേനി ചന്ദനത്തിൽ വരയ്ക്കുന്നു.. ദീപാരാധനക്കുള്ള തയ്യാറെടുപ്പുകൾ നടക്കുന്നു.. അയാൾ ഒരു തരം നിസ്സംഗതയോടെ അംബല വളപ്പിലെക്കുള്ള പടികൾ ചവിട്ടി.

ഒരിക്കൽ ഈ അംബല പറമ്പിനു അയാളുടെ നെഞ്ചിടിപ്പുകൾ അറിയാമായിരുന്നു. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവന്റെ മരവിപ്പിൽ അയാള് അവിടെ വന്നു നിൽക്കുമ്പോൾ ദേവനും അയാള്ക്കും ഒരു പരിചയക്കേട്‌ പോലെ. എന്തിനു അവിടെ നില്ക്കുന്നു എന്ന് പോലും അയാൾക്ക്‌ ചിന്തിക്കാൻ ആകുന്നില്ല.. എന്നോ പഠിച്ചു പോയ ഒരു ശീലം പോലെ ഒരു തരം യാന്ത്രികതയിൽ അയാൾ അവിടെ കൈ കൂപ്പി നിന്നു.. ഇത് കൂടെ ഇല്ലെങ്ങിൽ ഇനി ഈ കുറച്ചു നിമിഷങ്ങൾ എങ്ങിനെ കഴിച്ചു കൂട്ടും എന്ന് അറിയില്ലാത്തത് കൊണ്ട് ഈ ശീലം ഒരുതരത്തിൽ ഒരു സഹായം ആണ്..

ദീപാരാധന കഴിഞ്ഞു നട തുറന്നപ്പോൾ കിട്ടിയ ത്രിമധുരം കയ്യിൽ വാങ്ങി വായിലേക്കെറിഞ്ഞു അയാൾ തിരിഞ്ഞു നടന്നു.. പണ്ട് ഒരു പാട് കൊല്ലങ്ങൾക്ക് മുമ്പ് നട അടച്ചു തിരുമേനി പോയതിനു ശേഷവും സുഹൃത്തുക്കളുമായി ആൽ തറയിലും കുളപ്പുരയിലും ഇരുന്നു ഉറക്കെ തമാശ പറഞ്ഞു ചിരിച്ചതിന്റെ ആരവങ്ങൾ അയാളുടെ കാതിൽ അലയടിച്ചു.. കയ്യിൽ കരുതിയിരുന്ന ടോർച് ലൈറ്റ് നീട്ടി അടിച്ചു പാട വരമ്പത്തുകൂടെ തെങ്ങും തോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായ ഒരുതരം ഭാരം കൊണ്ട് നിറഞ്ഞിരുന്നു.. പിന്നിട്ട ജീവിത വഴിത്താരയിൽ യൗവനത്തിന്റെ തിളപ്പിൽ കാണാതെ പോയ ഓരോ വഴിത്തിരിവുകളും മാറ്റി സഞ്ചരിക്കാൻ സാധിച്ചിരുന്നെങ്ങിൽ എന്ന് അയാൾ വ്യാമോഹിച്ചു..

തനിക്കു ചുറ്റും ഉള്ളതൊന്നും ഒരു വിധത്തിലും തന്നോട് ബന്ധപ്പെട്ടിട്ടില്ല എന്ന് ശക്തമായി തോന്നി തുടങ്ങിയപ്പോൾ അയാൾക്ക്‌ സംശയമായി ഇനി ഇവിടെ എന്തിനു..? താൻ അപ്രസക്താൻ ആകുന്ന നിമിഷത്തിൽ എല്ലാം അവസാനിപ്പിക്കണം എന്ന് അയാൾ ഉറപ്പിച്ചിരുന്നു. മുരടിച്ച മനസ്സിന് അല്പം കുളിരേകാൻ അസ്തമയത്തിന്റെ തണുത്ത പുൽകലിന് സാധിക്കുമോ എന്നയാൾ ആലോചിച്ചു.. ജീവിതത്തിൽ ഇനി ഒന്നും വേണ്ട എന്ന് തോന്നി തുടങ്ങിയാൽ പിന്നെ രണ്ടു വഴികളെ ഉള്ളൂ.. ഒന്നുകിൽ സന്യാസം, അല്ലെങ്ങിൽ ദേഹ ത്യാഗം… പക്ഷെ സത്യ സന്ധമായ സന്യാസം ഇക്കാലത്ത് ഉണ്ടോ..? പിന്നെയുള്ള സത്യം മരണമാണ് – വര്ഷാവസാന പരീക്ഷ പോലെ – താൻ ഇത് വരെ പഠിച്ചതിന്റെം ചെയ്തതിന്റെയും ഒക്കെ യഥാർത്ഥ മൂല്യ നിർണയം.. പാട വരമ്പത്ത് നിന്നും തെങ്ങിൻ തോപ്പിലൂടെ ഉള്ള മണ്ണിട്ട വഴിയിലേക്ക് കടക്കുമ്പോളേക്കും തവളകളുടെ സംഗീതം ചീവീടുകളുടെ പരാതി പറച്ചിലിന് വഴി മാറി കൊടുത്തിരുന്നു. അല്പം ദൂരെ വീട്ടിലെ വെളിച്ചം കാണാം.

താൻ ഒറ്റയ്ക്ക് താമസിക്കുന്ന ആ വീടിന്റെ പൂമുഖ വാതിൽ തുറന്നു അകത്തു കയറുമ്പോ അയാളുടെ മനസ്സ് നന്നേ നേർത്തതായി കഴിഞ്ഞിരുന്നു.. ട്യൂബ് ലൈറ്റ്ന്റെ ചുവട്ടിൽ പ്രാണികളെ ഇര പിടിക്കുന്ന ഗൌളികൾ മാറാല കൊണ്ട് മാലചാർത്തിയ അച്ഛന്റെയും അമ്മയുടെയും ഫോട്ടോകളുടെ പിന്നിൽ പോയി ഒളിച്ചു. ഏതോ ഗൂഢ സത്യം മനസ്സിലാക്കിയ ഒരു യോഗിയെപോലെ അയാളുടെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി തേജസ്സു പകർത്തിയിരുന്നു.. പതിവിലും വിപരീതമായി അയാളുടെ തല ചിന്താ ഭാരം കൊണ്ട് കുനിഞ്ഞിരുന്നില്ല, അത് ഉയരത്തി പിടിച്ചിരുന്നു.. കണ്ണുകളിൽ ചൈതന്യത്തിന്റെ തിളക്കം ഉണ്ടായിരുന്നു.. തന്റെ ജീവിതം തട്ടി തെറിപ്പിച്ചവരോട് അയാൾക്ക്‌ ഇപ്പോൾ വിദ്വേഷം ഇല്ല, സഹതാപം മാത്രം.. ജന്മം കൊടുത്തു അനാഥരാക്കിയ കുടുംബത്തോട് അയാൾക്ക്‌ ഇന്ന് കുറ്റ ബോധം ഇല്ല, അവർക്ക് താല്പര്യമില്ലാത്ത വാത്സല്യം മാത്രം.. കുറെ നാളുകൾക്കു ശേഷം അയാൾക്ക്‌ അത്താഴം കഴിക്കാൻ താല്പര്യമായി, സന്തോഷത്തോടെ അടുപ്പിൽ തീ പൂട്ടി കലത്തിൽ കഞ്ഞിക്ക് കുറച്ചു അരി ഇട്ടു. പിന്നീടു പശുത്തോഴുതിൽ പോയി പയ്യിനു കുറച്ചു വൈക്കോൽ വലിച്ചിട്ടു കൊടുത്തു.. പയ്യിനോട് ശുഭരാത്രി പറഞ്ഞു അയാൾ തൊഴുത്തിന്റെ പിന്നിലെ ചായ്പ്പിൽ പുതുതായി വാങ്ങി വച്ചിരുന്ന ചക്കര കയർ എടുത്തു അടുക്കള വാതില്ക്കലേക്ക് തിരികെ നടന്നു..